This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂടംകുളം ആണവവൈദ്യുതനിലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂടംകുളം ആണവവൈദ്യുതനിലയം

കൂടംകുളം ആണവവൈദ്യുതനിലയം

തമിഴ്‌നാട്ടിലെ തിരുനെല്‍ വേലി ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന ആണവവൈദ്യുതനിലയം. 1988 ന. 20-ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയും സോവിയറ്റ്‌ യൂണിയന്‍ പ്രസിഡന്റ്‌ മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്നാണ്‌ ആണവനിലയം നിര്‍മിക്കാനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചത്‌. ആരംഭം മുതലുണ്ടായ ജനകീയ പ്രേക്ഷാങ്ങളും 1991-ല്‍ സോവിയറ്റ്‌ യൂണിയന്റെ പതനവുമെല്ലാം ഈ കരാര്‍ റദ്ദാക്കുവാന്‍ കാരണമായി. പിന്നീട്‌ 1997-ല്‍ , റഷ്യന്‍ രാഷ്‌ട്രപതി ബോറിസ്‌ യെല്‍ സിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്‌.ഡി. ദേവഗൗഡ കരാര്‍ പുതുക്കി നിശ്ചയിച്ചു. 1988-ല്‍ ഏഴായിരംകോടിയുടെ പദ്ധതിയാണ്‌ വിഭാവനം ചെയ്‌തതെങ്കില്‍ പുതുക്കിയ കരാര്‍ പതിനൊന്നായിരത്തി നാനൂറ്‌കോടിരൂപയുടേതായിരുന്നു. ഇതിന്റെ എണ്‍പത്‌ ശതമാനം തുക റഷ്യ വായ്‌പയായി നല്‌കുമെന്നും ഉത്‌പാദനം തുടങ്ങി പന്ത്രണ്ടുവര്‍ഷത്തിനുള്ളില്‍ വായ്‌പ തിരിച്ചടക്കണമെന്നുമായിരുന്നു പുതുക്കിയ വ്യവസ്ഥ. പദ്ധതി പുനരാരംഭിച്ചതോടെ ജനകീയ പ്രക്ഷോഭങ്ങളും സജീവമായി. കൃഷിയും മത്സ്യബന്ധനവുംമാത്രം ഉപജീവനമാര്‍ഗമായ കൂടുംകുളത്തെയും സമീപഗ്രാമങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ പദ്ധതി സാരമായി ബാധിക്കുമെന്നതായിരുന്നു പ്രക്ഷോഭത്തിന്റെ കാരണം. പ്ലാന്റ്‌ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി കടലിലേക്ക്‌ പുറന്തള്ളപ്പെടുന്ന ജലവും രാസമാലിന്യങ്ങളും മത്സ്യബന്ധനം താറുമാറാക്കുമെന്ന ആശങ്കയായിരുന്നു ഇതിനു പിന്നില്‍ . വന്‍തോതില്‍ ഉണ്ടായേക്കാവുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണിയാണ്‌ ഗ്രാമവാസികളെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. 1.2 ദശലക്ഷം ജനങ്ങളാണ്‌ പദ്ധതി പ്രദേശത്തിന്റെ 30 കി.മീറ്ററിനുള്ളില്‍ വസിക്കുന്നത്‌. ഇതില്‍ 33,000 പേര്‍ അഞ്ച്‌ കി.മീ. വരുന്ന സ്റ്റെറിലൈസേഷന്‍ സോണിലാണുള്ളത്‌. ആണവനിലയത്തിന്റെ ഒരു കി.മീറ്റര്‍ ചുറ്റളവില്‍ ത്തന്നെ മൂവായിരത്തിലധികം ജനങ്ങള്‍ വസിക്കുന്നു. ഏതെങ്കിലും തരത്തില്‍ അപകടം സംഭവിച്ചാല്‍ ജനങ്ങളെ ഒഴിപ്പിക്കുകയെന്നത്‌ ഇത്തരമൊരു സാഹചര്യത്തില്‍ വളരെ ദുഷ്‌കരമായിരിക്കും. റേഡിയേഷന്‍മൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, പരിസ്ഥിതിക്കുണ്ടാകാവുന്ന ആഘാതങ്ങള്‍ എന്നിവയും ആണവനിലയപദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കു പ്രതികൂലമായ കാരണങ്ങളാണ്‌.

2001-ല്‍ പുതിയ വ്യവസ്ഥകളുമായി കരാര്‍ വീണ്ടും പുതുക്കി നിശ്ചയിക്കുകയുണ്ടായി. ഇതിന്‍പ്രകാരം നിര്‍മാണച്ചെലവ്‌ പതിനേഴായിരം കോടിയായി നിശ്ചയിച്ചു. മാത്രവുമല്ല, മുന്‍പേ തീരുമാനിച്ച രണ്ട്‌ റിയാക്‌ടറുകള്‍ക്കുപുറമേ നാലെണ്ണംകൂടി നിര്‍മിക്കാനും ധാരണയായി. 2011 ആയപ്പോഴേക്കും ഇതില്‍ രണ്ട്‌ റിയാക്‌ടറുകളുടെ പണി ഏകദേശം പൂര്‍ത്തിയായി. VVER1000 മാതൃകയിലുള്ള ഇവയുടെ നിര്‍മാണച്ചുമതല നാഷണല്‍ പവര്‍ കോര്‍പറേഷന്‍ ഒഫ്‌ ഇന്ത്യ ലിമിറ്റഡി (NPCIL)നും റഷ്യന്‍ കമ്പനിയായ ആറ്റംസ്‌ട്രായ്‌ എക്‌സ്‌പോര്‍ട്ടിനും കൂടിയാണ്‌. ആയിരം മെഗാവാട്ടുവീതം വൈദ്യുതോത്‌പാദനശേഷിയുള്ളവയാണ്‌ രണ്ട്‌ റിയാക്‌ടറുകളും. 2011 ആഗസ്റ്റില്‍ പ്രവര്‍ത്തനസജ്ജമാരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള ഹോട്ട്‌റണ്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ അതിശക്തിയായ ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദത്താല്‍ സെപ്‌. 22-ന്‌ തമിഴ്‌നാട്‌ മന്ത്രിസഭ പ്ലാന്റ്‌ നിര്‍മാണം താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള പ്രമേയം പാസാക്കി. കൂടംകുളത്തെ രണ്ടു റിയാക്‌ടറുകളും സുരക്ഷാഭീഷണി ഉള്ളവയല്ലെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നുവെങ്കിലും ജനങ്ങളിലേക്ക്‌ അതെത്തിക്കുവാന്‍ സാധിച്ചിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍